ആലപ്പുഴ: കായംകുളം നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മന്ത്രി എം. ലിജുവിനെതിരെ കടുത്ത ആരോപണങ്ങളുമായി മുൻ എംഎൽഎ യു. പ്രതിഭ. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു യു. പ്രതിഭയുടെ പ്രതികരണം. എം. ലിജു ജയിച്ചത് ശരിയായ മാർഗത്തിലൂടെയല്ലെന്നും, മണ്ഡലത്തിൽ യുഡിഎഫ് വൻതോതിൽ തനിക്കെതിരെ അപവാദ പ്രചരണം നടത്തിയെന്നും പ്രതിഭ ആരോപണം ഉന്നയിച്ചു.
"ലിജു കരഞ്ഞ് വോട്ട് വാങ്ങുകയായിരുന്നു. താൻ കരഞ്ഞത് വോട്ടിന് വേണ്ടിയായിരുന്നില്ല. ലിജുവും കൂട്ടരും വീടുകൾ കയറി എനിക്കെതിരെ അപവാദ പ്രചരണം നടത്തി." - യു. പ്രതിഭ പറഞ്ഞു. "രണ്ട് തവണ പ്രതിഭ ജയിച്ചതല്ലേ, ഇനി യുഡിഎഫിന് അവസരം തരണം" എന്ന് പറഞ്ഞ് വീടുകൾ കയറി തന്നെ ഒരു വില്ലത്തിയാക്കി ചിത്രീകരിക്കാനാണ് അവർ ശ്രമിച്ചത്. ഇത്തരത്തിൽ വോട്ടർമാർക്കിടയിൽ ഒരു സഹതാപ തരംഗം സൃഷ്ടിച്ചാണ് യുഡിഎഫ് വിജയം നേടിയത്.
കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് യുഡിഎഫിന് വിജയിക്കാൻ കഴിഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു. എംഎൽഎ എന്ന നിലയിൽ താൻ ഒന്നും ചെയ്തില്ലെന്ന് പറയുന്നവരോട് ഒന്നും പറയാനില്ലെന്ന് പ്രതിഭ വ്യക്തമാക്കി. കായംകുളത്തിന്റെ വികസനത്തിന് വേണ്ടി താൻ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും അഴിമതിയുടെ ഒരു കറപോലും തന്റെ കൈകളിൽ ഇല്ലെന്നും അവർ അവകാശപ്പെട്ടു.